"BUILDING THE FUTURE THROUGH QUALITY EDUCATION "
===

19 September, 2011

വിദ്യാഭ്യാസ പാക്കേജ് : കരുത്തുറ്റ ദാര്‍ശനികമുഖം

Best Blogger Tips
        യൂണിയന്‍ പത്രികയില്‍ കെ.പി.എസ്.ടി.യു.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.കെ.അജിത്കുമാര്‍ എഴുതിയ ലേഖനം
         സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ മുഖഛായ മാറ്റുന്ന തരത്തില്‍ നൂതനമായ ഒരു കര്‍മ്മ പദ്ധതിയാണ്  ഉമ്മന്‍‌ചാണ്ടി സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളത്.വിദ്യാഭ്യാസ സംവിധാനത്തിന്റെ കാര്യക്ഷമത ഉയര്‍ത്താനും സംതൃപ്തമായ അധ്യപകസമൂഹം കെട്ടിപ്പടുക്കാനും ഉതകുന്ന സമഗ്ര റിപ്പോര്‍ട്ടാണ് പുറത്തിറങ്ങിയിട്ടുള്ളത്. കുട്ടികളുടെ എണ്ണമനുസരിച്ച്  ഓരോ വര്‍ഷവും ജോലി നഷ്ടപ്പെടുന്ന സമ്പ്രദായം പൊതുവിദ്യാഭ്യാസവകുപ്പില്‍ മാത്രമുള്ളതാണ് .ഇങ്ങനെ ജോലി നഷ്ടപ്പെടുമെന്ന ഭീഷണിയുടെ നിഴലില്‍ കഴിയുന്ന അധ്യാപകര്‍ക്ക് ഗുണമേന്മ ഉറപ്പുവരുത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന വസ്തുതയും അതേ സമയം ബോധനരീതിയനുസരിച്ച് കൂടുതല്‍ പരിശീലനം അധ്യാപകര്‍ക്ക് ആവശ്യമാണ് എന്നാ വസ്തുതയും കണക്കിലെടുത്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.
 കേരള സമൂഹം ഏറെക്കാലമായി ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് എയ്ഡഡ് വിദ്യാഭ്യാസത്തിലെ തൊഴില്‍ മേഖല. എന്നും കണ്ണീരുകുടിച്ചു ജീവിതം തള്ളിനീക്കുന്ന ഒരു വിഭാഗം ഈ മേഖലയിലുണ്ടായിരുന്നു. ഊരാക്കുരുക്കില്‍പ്പെട്ട ഒരു തൊഴില്‍ എന്നാ രീതിയിലായിരുന്നു ഒരു വ്യാഴവട്ടക്കാലമായി ഒട്ടനവധി അധ്യാപകര്‍ കഴിഞ്ഞു കൂടിയിരുന്നത്.ആസൂത്രണത്തിലെ പാളിച്ചകളും താളംതെറ്റിച്ച വിശ്വാസ്യതയും വികലമായ പരിഷ്കരണങ്ങളും ഈ തൊഴില്‍ മേഖലയുടെ തകര്‍ച്ചക്ക് ആക്കം കൂട്ടി.പൊതുവിദ്യാഭ്യാസത്തിന്റെ തകര്‍ന്നടിഞ്ഞ വിശ്വാസ്യത വീണ്ടെടുക്കുന്നതിനും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനും പുതിയ പാക്കേജ് ഉപകരിക്കുമെന്നുള്ളത് നിസ്സംശയമാണ് .
ടീച്ചേഴ്സ് ബാങ്ക് എന്ന ലേബര്‍ പൂളിനോട് സമരസപ്പെടുന്നതില്‍ കേരളത്തിന്റെ പൊതുസമൂഹം ഇച്ച്ഛാശക്തി പ്രകടിപ്പിക്കുമ്പോള്‍ വിമുഖത പ്രകടിപ്പിക്കുന്ന തരത്തിലുള്ള ചിലരുടെ പ്രതികരണങ്ങള്‍ കാലഘട്ടത്തിന്റെ  ചുവരെഴുത്ത് കാണാതെയാണ്.മാനെജ്മെന്റുകളുടെ ആശങ്കകളും ആവലാതികളും മുതല്‍മുടക്കിയവര്‍ എന്ന നിലയില്‍ പരിഗണിക്കപ്പെടേണ്ടവയാണ് .എന്നാല്‍ അതൊക്കെ അതിരുകള്‍ക്കുള്ളില്‍ നിന്ന് സര്‍ക്കാരിനോടൊപ്പം സഞ്ചരിച്ചുകൊണ്ടാവണം.
വിദ്യാഭ്യാസ അവകാശ നിയമം നമ്മുടെ വിദ്യാഭ്യാസ മുഖത്തെ ബാലപ്പെടുത്തുന്നതിനായി ഉപയോഗപ്പെടുത്തുമ്പോള്‍ സര്‍ക്കാര്‍ ,അധ്യാപകര്‍, സമൂഹം,മാനേജ്മെന്റുകള്‍,എന്നിവരെല്ലാം അഭിപ്രായവ്യത്യാസങ്ങള്‍ മറന്നും പരിഹരിച്ചും,അണി നിരക്കേണ്ടാതാണ് . 1:30 ,1:135  അനുപാതം ,തലയെണ്ണല്‍ ഒഴിവാക്കല്‍,ഹെട്മാസ്ടര്‍മാരെ ക്ലാസ്സ്‌ ചാര്‍ജില്‍  നിന്നൊഴിവാക്കല്‍,പൂര്‍ണ്ണ അധികാരമുള്ള ഡ്രോയിംഗ് ഓഫീസര്മാരാക്കല്‍,നിയമനാംഗീകാരം നല്‍കല്‍,എന്നിവയൊക്കെ വിദ്യാഭ്യാസ പാക്കേജിന്റെ സവിശേഷതകള്‍ തന്നെയാണ്.
ഒരു കാലഘട്ടത്തിന്റെ സാമൂഹിക വൈകല്യങ്ങളെ ഉന്മൂലനം ചെയ്ത് മലയാളിക്ക് പുതിയ ദിശാബോധം നല്‍കിയ പൊതുവിദ്യാഭ്യാസ സമ്പ്രദായം അതിന്റെ ശോചനീയമായ അവസ്ഥയില്‍ എത്തി നില്‍ക്കുമ്പോള്‍ ഐക്യ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ മുന്നോട്ടു വെച്ച വിദ്യാഭ്യാസ പാക്കേജ് ഇരു കൈകളുംനീട്ടി കേരളീയ ജനത ഏറ്റു  വാങ്ങുകയാണ് .
   എയ്ഡഡ് സ്കൂള്‍ അധ്യാപകരുടെ നിലനില്‍പ്പിനു വേണ്ടി ഒന്നര ദശാബ്ദക്കാലമായി നിരവധി പോരാട്ടങ്ങളാണ് നാം നടത്തിയത്.ജോലിസ്ഥിരത ഉറപ്പു വരുത്തുന്നതിന് മാത്രം പണിമുടക്കം നടത്തിയ പ്രസ്ഥാനമാണ് നമ്മുടേത്‌ .എണ്ണമറ്റ പോരാട്ടങ്ങളുടെ അവസാന ഏടാണ്  കാസര്‍ഗോട്ട് നിന്നും തിരുവനന്തപുരത്തെക്ക് നാം നടത്തിയ പൊതുവിദ്യാഭ്യാസ സംരക്ഷണ ജാഥയും തുടര്‍ന്നു നടന്ന അധ്യാപകരുടെ നിയമസഭാമന്ദിരം വളയലും.കേരളത്തിലെ പൊതു സമൂഹം അക്ഷരാര്ത്ഥത്തില്‍ ജാഥയുടെ സന്ദേശം ഉള്‍ക്കൊള്ളുകയും പൊതുവിദ്യാഭ്യാസ സംരക്ഷണം ഒരു വികാരമായി ഉള്‍ക്കൊണ്ടു ജനമനസ്സുകള്‍ അതിന്റെ തുടര്പ്രക്രിയക്ക്‌ രൂപവും ഭാവവും കൊടുക്കുകയും ചെയ്തു. ഇടതു ഭരണത്തിന്റെ ഇരുളടഞ്ഞ ഇടനാഴികളിലൂടെ നമ്മുടെ വിദ്യാഭ്യാസ മേഖല പിന്നിട്ടപ്പോള്‍ അതിന്റെ വിശ്വാസ്യത വീണ്ടെടുക്കാനുള്ള ബാധ്യതയും ഉത്തരവാദിത്തവും കെ.പി.എസ.ടി.യു.ഏറ്റെടുക്കുകയും പരിഹാരപ്രക്രിയക്ക്‌ രാഷ്ട്രീയ നേതൃത്വത്തെ സമീപിക്കുകയുമായിരുന്നു.തുടര്‍ന്നു കേരളത്തിലെ വിദ്യാഭ്യാസത്തെ സംസ്കരിച്ചു ശുദ്ധീകരിക്കാന്‍   32  നിര്‍ദ്ദേശങ്ങളടങ്ങിയ അവകാശ പത്രികയാണ് ബഹുമാനപ്പെട്ട  കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മറ്റു മുന്നണി നേതാക്കള്‍ക്കും സമര്‍പ്പിച്ചത്.നിരാലംബരായ ഒരു സമൂഹത്തിന്റെ മുഴുവന്‍ നൊമ്പരങ്ങളുമേറ്റു വാങ്ങി ജോലിസ്ഥിരതയില്ല്ലാത്ത അരക്ഷിത ജീവിതത്തിനു രക്ഷയേകാന്‍ നമ്മുടെ സംഘടനാ നേതാക്കള്‍ കഴിഞ്ഞ രണ്ടു മാസമായി നടത്തിയ സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളാണ് വിദ്യാഭ്യാസ പാക്കേജിന് രൂപവും ഭാവവും നല്‍കിയത്.
ആഗോളവത്കരണത്തിനും ,സ്വകാര്യവത്കരണത്തിനും,ഉഗാണ്ടയിലെ സൌന്ദര്യ മത്സരത്തിനുമെതിരെ കേരളത്തിലെ അധ്യാപക മുറികളില്‍ കണ്ഠക്ഷോഭം നടത്തുന്നവര്‍ പാഠപുസ്തകത്തില്‍ മുഖം അമര്ത്തി തേങ്ങിക്കരയുന്ന സഹപ്രവര്‍ത്തകനെ കണ്ടില്ലെന്നു നടിച്ചു. " വിദ്യാഭ്യാസ രംഗത്ത് നമ്മുടെ കുഞ്ഞുങ്ങളുടെ അതിവിപുലമായ അവകാശങ്ങളെ  പ്രോക്രൂസ്ട്ടസ്സിന്റെ കട്ടിലില്‍ കിടത്തി തലയും കാലും ഛേദിച്ചു കളയുന്ന നിയമമാണ് അവകാശ നിയമമെന്നും " "അധ്യാപക വിദ്യാര്‍ത്ഥി അനുപാതത്തില്‍ വ്യാമോഹം വേണ്ടെന്നും " "കേന്ദ്ര നിയമമനുസരിച്ച് കേരളത്തിലെ ആറായിരത്തോളം പ്രൈമറി സ്കൂളുകളില്‍ ഹെട്മാസ്ടര്‍ തസ്തിക ഇല്ലാതാവുമെന്നും " പ്രചരണം നടത്തിയവര്‍ (അധ്യാപകലോകം 2010 ഏപ്രില്‍ ) "അവകാശങ്ങള്‍ നിഷേധിക്കുന്ന അവകാശ നിയമമെന്ന് "പരിഹസിച്ചവര്‍ (അധ്യാപകലോകം 2011 ഫെബ്രുവരി ) പുതിയ സാഹചര്യത്തില്‍ പുതിയ കഥകളുമായി രംഗത്തു വരും .ഇത്തരം പുഴുക്കുത്തുകള്‍ ജോലിസ്ഥിരതയും,വേതനവുമില്ലാതെ നിരാലംബരായി ജോലി ചെയ്യുന്ന പതിനായിരക്കണക്കിനു അധ്യാപകരുടെ  സന്തോഷാശ്രുക്കളില്‍ കുതിര്‍ന്ന് ദുര്‍ബലമായി ഇല്ലാതാവും.
ഈ പാക്കേജിന്റെ  നേട്ടം അവകാശപ്പെടാന്‍ അധ്യാപക സംഘടനകളില്‍ കെ.പി.എസ.ടി.യു.വിനു മാത്രമേ അവകാശമുള്ളൂ . പാക്കേജിന്റെ ഘടനാസ്വഭവങ്ങള്‍ നിര്‍ണ്ണയിക്കുന്നതില്‍ നിര്ണ്ണായകസംഭാവന നല്‍കിയത് കെ.പി.എസ് .ടി.യു.എന്ന പ്രസ്ഥാനമാണെന്നു അധികാരികളും,ഉദ്യോഗസ്ഥ പ്രമുഖരും,പ്രകടിപ്പിച്ച അഭിപ്രായം ഏറ്റവും ആനന്ദം നല്‍കുന്നതാണ്.കണ്ണീര്‍ ചാലിലൂടെ സഞ്ചരിച്ച പതിനായിരക്കണക്കിന് അധ്യാപകരുടെ  സാന്ത്വനമായി അവരുടെ ഹൃദയ താളമായി മാറിയ കെ.പി.എസ് .ടി.യു. എയ്ഡഡ് മേഖലയുടെ കരുത്തു കരുപ്പിടിപ്പിക്കാന്‍ എന്നും മുന്നിലുണ്ടാവും .

No comments:

Post a Comment